Sunday 14 February 2021

475. പ്രധാനമന്ത്രിയും സെ൯ട്രലു് ഇലക്ഷ൯ കമ്മിഷനും തെരഞ്ഞെടുപ്പിനുമുമ്പു് ഒരുമിച്ചു് കേരളത്തിലു്വരുന്നതു് ഏതിടപാടുറപ്പിക്കാ൯? അതു് തീരെ യാദൃച്ഛികമാണോ?

475

പ്രധാനമന്ത്രിയും സെ൯ട്രലു് ഇലക്ഷ൯ കമ്മിഷനും തെരഞ്ഞെടുപ്പിനുമുമ്പു് ഒരുമിച്ചു് കേരളത്തിലു്വരുന്നതു് ഏതിടപാടുറപ്പിക്കാ൯? അതു് തീരെ യാദൃച്ഛികമാണോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fathromi Ramdlon. Graphics: Adobe SP.

പ്രധാനമന്ത്രിയും സെ൯ട്രലു് ഇലക്ഷ൯ കമ്മിഷനും തെരഞ്ഞെടുപ്പിനുമുമ്പു് ഒരുമിച്ചു് കേരളത്തിലു്വരുന്നതു് ഏതിടപാടുറപ്പിക്കാ൯? അതു് തീരെ യാദൃച്ഛികമാണോ? കുറേക്കാലമായിത്തുടരുന്ന ഈ കൂട്ടുകെട്ടു് രാജ്യത്തെ ഇന്നത്തെ പ്രത്യേകസാഹചര്യത്തിലും കേരളത്തിലെ സവിശേഷസാഹചര്യത്തിലും ഒരു അസ്സംബ്ലിത്തെരഞ്ഞെടുപ്പിനുമുമ്പായി ഒരുമിച്ചു് കേരളത്തിലു്വരുന്നതു് തീരെ യാദൃച്ഛികമാണോയെന്നു് ആരന്വേഷിച്ചില്ലെങ്കിലും ആ തെരഞ്ഞെടുപ്പിലു് വോട്ടുചെയ്യാ൯പോകുന്ന ജനങ്ങളു് ആലോചിക്കേണു്ടതല്ലേ? പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പുകമ്മീഷനും തമ്മിലുള്ളതു് സ്വതന്ത്രമല്ലാത്തതും പക്ഷപാതപരവുമായ ബന്ധങ്ങളാണെന്നു് 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പുകാലംമുതലു്തന്നെ ഭാരതീയജനതാപ്പാ൪ട്ടിയൊഴികെ പ്രധാനപ്പെട്ട എല്ലാ പാ൪ട്ടികളും, പ്രത്യേകിച്ചും പ്രതിപക്ഷപ്പാ൪ട്ടികളെല്ലാം, ആരോപിച്ചിട്ടുള്ളതാണു്. ഇലക്ഷ൯ കമ്മീഷ൯ ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു്തന്നെവേണമെന്നു് നി൪ബ്ബന്ധംപിടിക്കുന്നതുതന്നെ ബീജേപ്പീയു്ക്കു് തെരഞ്ഞെടുപ്പട്ടിമറികളിലൂടെ ജയിച്ചുവരാനാണെന്ന ആരോപണംപോലും പലപ്രാവശ്യമിവിടെ ഉയ൪ന്നിട്ടുണു്ടു്. ഇതുപോലെയുള്ള ആരോപണങ്ങളു്ക്കു് തെളിവുനലു്കുന്ന പല ദൃഷ്ടാന്തങ്ങളും എടുത്തുപറഞ്ഞുകൊണു്ടും പല തെരഞ്ഞെടുപ്പുകുറ്റങ്ങളിലും നരേന്ദ്രമോദിയെയും മറ്റു് ബീജേപ്പീസ്ഥാനാ൪ത്ഥികളെയും കമ്മിഷ൯ വഴിവിട്ടുസഹായിച്ചെന്നുപറഞ്ഞുകൊണു്ടും മൂന്നു് തെരഞ്ഞെടുപ്പുകമ്മീഷണ൪മാരിലു് ഒരാളായ ശ്രീ. ഒവാസ്സ ആ ഇലക്ഷ൯ കമ്മീഷ൯ തീരുമാനങ്ങളിലു് വിയോജനക്കുറിപ്പുരേഖപ്പെടുത്തി ചുമതലയൊഴിഞ്ഞുപോവുകവരെച്ചെയു്തു. ഈ പശ്ചാത്തലത്തിലു് ഇവരുടെയീ സംയുക്തസന്ദ൪ശനം വോട്ട൪മാരിലു് ആശങ്കയുളവാക്കുന്നു. ആ രണു്ടു് വ്യക്തികളുടെയും ഒരുമിച്ചുള്ള സന്ദ൪ശനം ആ ആശങ്ക ഒഴിവാക്കുന്നതല്ല, അതിനെ ബലപ്പെടുത്തുന്നതാണു്.

ഇങ്ങനെയൊരു സംഗമം പലരും, പ്രത്യേകിച്ചും തെരഞ്ഞെടുപ്പിനു് ചുമതലവഹിക്കാ൯പോകുന്ന ഉദ്യോഗസ്ഥ൯മാ൪, പലതിനുമുള്ള സ്വാതന്ത്ര്യമായിത്തന്നെ കണക്കിലെടുക്കുമെന്നും ഇവരുടെ രണു്ടുപേരുടെയും നി൪ദ്ദേശങ്ങളു് പരസു്പരപൂരകങ്ങളായിത്തന്നെ ഗണിക്കപ്പെടുമെന്നും വ്യക്തമല്ലേ? ഒരിക്കലുമൊരു കടലാസ്സിലൂടെയോ സന്ദേശത്തിലൂടെയോ നലു്കാ൯കഴിയാത്തത്ര സെ൯സ്സിറ്റീവായ നി൪ദ്ദേശങ്ങളു് ഇവ്വിധമല്ലേ നലു്കപ്പെടാറുള്ളതുതന്നെ, അതും ഒരു വ൯ ഉദ്യോഗസ്ഥപ്പടയെ ന്യൂഡലു്ഹിയിലേക്കു് വിളിച്ചുവരുത്തുന്നതു് ഒരു തെരഞ്ഞെടുപ്പുസമയത്തു് അഭ്യൂഹങ്ങളു്ക്കും ആരോപണങ്ങളു്ക്കും ഇടയാക്കുമെന്നിരിക്കേ? രണു്ടുപേരുടെയും രാജ്യത്തുള്ള യാത്രാപ്പരിപാടികളു് രണു്ടുപേ൪ക്കും കാലേക്കൂട്ടിത്തന്നെ ലഭ്യമാണെന്നിരിക്കേ, ഇതിലുള്ള അനൗചിത്യം അവ൪ രണു്ടുപേരും കാണേണു്ടതായിട്ടിരിക്കേ, അവ൪ രണു്ടുപേരോ അവരിലൊരാളോ അതു് ഒഴിവാക്കേണു്ടതായിരുന്നില്ലേ?

Both toured Kerala during the second week of February 2021.

Written and first published on: 14 February 2021






No comments:

Post a Comment