Sunday 29 September 2013

025. തിരികെ വിളിക്കുക. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

025

തിരികെ വിളിക്കുക!
ചിറകുകളു്വീശിപ്പറന്ന പറവകളെ!!

 
പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By .. Graphics: Adobe SP.


You needn't wait for the release of this book; you can read it here, in full.
 
ഒന്നു്

കൈയ്യുംകെട്ടിനടന്നവ൪ പലരും
വിദേശജോലിക്കായു്,
വയലും പുരയും പണയംവെ,ച്ചവ൪
വിമാനമേറുന്നു.

ചുട്ടുപഴുത്ത മണലു്ക്കാറ്റുകളുടെ
ചൂടിലു്ച്ചൂളാതെ,
ചെക്കുകളായവ൪ പണമെത്തിച്ചൂ
കടങ്ങളു്കൈവീട്ടാ൯.

നാട്ടിലെയവരുടെ ബന്ധുഗൃഹത്തിലെ
വാല്യക്കാര൯മാ൪,
വിദേശനി൪മ്മിത വാച്ചുംകെട്ടി
വാറ്റിനടക്കുന്നു.

കോട്ടിലു,മിറുകിയ കാലു്സ്സ്രായികളിലു-
മവരുടെപൊങ്ങച്ചം,
വിളിച്ചുഘോഷിച്ചവരുടെ പരമ
ദരിദ്ര കുലീനത്വം.

അറിയാഭാഷയിലാരോ പാടു-
ന്നതുകേട്ടവരെല്ലാം,
ആഹ്ലാദത്താലാടുന്നിരവിലു –
മാളെയുറക്കാതെ.

അപൂ൪വ്വമൊന്നോ രണു്ടോ നി൪ദ്ധന
ഗൃഹങ്ങളിലു്നിന്നും,
അന്യൂനം പലതലമുറ ചൊല്ലിയ
മന്ത്രംകേളു്ക്കുന്നു.

ഒന്നും പാടാനില്ലാത്തവരുടെ
പേ൪ഷൃ൯വീണകളിലു്,
രാപകലൊഴുകുന്നശ്ലീലാവൃത
സിനിമാഗാനങ്ങളു്.

ഓണപ്പുല്ലുകളു്പൂത്തൂ- ക്ഷണികം
കവിതകിനിഞ്ഞത്രേ,
ഒന്നുംപറയാനില്ലാത്തവരുടെ
നാവി൯തുമ്പുകളിലു്.

എന്നും വൈകുന്നേരം വായന
ശാലയിലില്ലിപ്പോളു്,
ഇല്ലായു്മകളുടെ നിവാരണത്തിനു
യുവജനസംവാദം.

ഗ്രന്ഥപ്പുരയുടെമൂലയിലു് മുരളും
വനമക്ഷികകളു്പോലു്,
ഗാനംകേട്ടുമുഴുക്കാത്തവരൊരു
കൂട്ടംവാഴുന്നു.

ഇല്ലാനേരം തെല്ലുമവ൪ക്കൊരു
ഗ്രന്ഥംവായിക്കാ൯-
ഇന്ദ്രിയതുരഗാതുരതയിലുരുകു-
'ന്നിരുളം'ഗ്രാമക്കാ൪.

കണ്ണി൯റ്റെ കറുപ്പിനുവീണു്ടും
കാളിമകൂട്ടാനായു്,
കരളി൯റ്റെ നെരിപ്പോടുകളിലു്
കനവുകളു്നീറ്റിയവ൪.

ചുണു്ടി൯റ്റെ ചുവപ്പിനുമീതേ
ചോപ്പുചുരത്താനായു്,
ചതിയിലവ൪ ചങ്ങാതികളുടെ
ഹൃദയംവിലവെച്ചു.

മറഞ്ഞുപോയവ൪ മുഖത്തുചൂടിയ
മഹത്വഭാവങ്ങളു്,
താമരയിലയിലു്ത്താളംതുള്ളും
നീ൪ത്തുള്ളികളു്പോലെ.

ഓരോ നൂറ്റാണു്ടി൯റ്റെയുമൊടുവിലൊ-
രലു്പ്പംനിലു്ക്കുക നാം,
നമ്മളു്പോന്ന നടപ്പാതകളുടെ
നാണംകാണാനായു്.





രണു്ടു്

ഒരിക്കലു് നമ്മുടെ മു൯ഗാമികളുടെ
വിശ്രമഗേഹങ്ങളു്-
മുറിച്ചു നഗരമുയമുയ൪ത്താ൯ നമ്മളു്
വിജനാരണ്യങ്ങളു്.

ഞാറ്റടിവയലുനികത്തീ നമ്മളൊ-
രുദ്യാനത്തിന്നായു്,
മുറിച്ചു കലു്പ്പകമരങ്ങളു് പുതിയൊരു
മൃഗാലയംപൊങ്ങാ൯.

നഗരത്തി൯റ്റെനടുക്കാ നാറിയ
നാഗരികതനോക്കി,
നാണംപൂണു്ടവനിന്നൂ നവമൊരു
നാശംകൈചൂണു്ടി.

മനുഷ്യ൪കൊഞു്ചുന്നതു,മവ൪ കുഞ്ഞു-
ങ്ങളു്പോലു്ക്കുഴയുവതും,
ഞരമ്പുരോഗികളവരുടെ പ്രണയ-
ച്ചേഷ്ടകളു് കാട്ടുവതും,

മദിരാശ്ശു്നഗരിയിലടിഞ്ഞുകയറിയ
മിമിക്രിവിദ്വാ൯മാ൪
-ചലചിത്രങ്ങളിലൊരുക്കിയവയുടെ
ദ൪ശനദൗ൪ഭാഗൃം.

ചഞു്ചലചിത്തകളു് ഗ്രാമസു്ത്രീകളു്
സന്ധ്യാവേളകളിലു്,
ചമഞ്ഞിരുന്നവ൪ കാറ്റേലു്ക്കുന്നൂ
പുഴയുടെപടവുകളിലു്.

കാസ്സെറ്റു്കാമുകരൊരുങ്ങി സ്വരസുര-
തോത്സവസുഖമറിയാ൯,
കാമിനിമാരേക്കാളും കാമിത-
മോരോകാസ്സെറ്റും.

'മ്യൂസിക്കു്മാനിയ' രോഗംബാധിത൪
നിരവധിമനുജ൯മാ൪,
ടേപ്പു്റെക്കാ൪ഡറിലു് രഹസ്യരതികളിലു്
മുങ്ങിപ്പൊങ്ങുന്നു.

യൌവ്വനവിഹ്വലതക്കും കടുത്ത
കാമോത്സുകതക്കും,
കാവ്യാവിഷു്ക്കരണം നലു്കുന്നൂ
കപടകവീന്ദ്ര൯മാ൪.

'കാലംമാറിപ്പോയു്, നി൪വ്വികാര
കച്ചവടത്ത്വരയിലു്,
ക൪ഷക൪ ഭൂമികളു്കൈവിട്ടാവഴി
പലായനംചെയു്തു.'

പൊഴിഞ്ഞുപോയു്പ്പലപൂക്കുല, പറവകളു്
ചിത്രച്ചിറകുകളിലു്
ശിരസ്സുതാഴു്ത്തിയിരുന്നൂ, കരിയും
കാനനഭംഗികളിലു്.

പാട്ടിനുപുറകേ പായുന്നവരുടെ
യാന്ത്രികശബ്ദങ്ങളു്,
ജൈവാവിഷു്ക്കരണങ്ങളിലുണ്മയെ-
യാദേശംചെയു്തൂ.

പവിത്രമാംപല പാരമ്പര്യങ്ങള്
പരിണാമോദ്ധതിയിലു്,
വിശുദ്ധമാംചില വിശ്വാസങ്ങള്
വിഷയാസക്തിയതിലു്,

വിസു്മൃതിപൂകി;യവിശ്വാസികളുടെ
വിഹ്വലനിലവിളിയിലു്,
വിലീനമായു്പ്പോയു് വിശ്വാസികളുടെ
നിഗൂഢദ൪ശനവും.

പുല൪ച്ചമുതലേ പെയ്യാനുയ൪ന്നു
മേഘങ്ങളു്നിന്നൂ,
ഉയ൪ച്ചകുറയും മലയുടെമുകളിലൊ-
രുടഞ്ഞസ്വപു്നംപോലു്.

മൂന്നു്

ആദിമനാമൊരു കുരങ്ങനിനിയൊരു
ചുവടുംചാടാതെ,
മുട്ടുംകെട്ടി, മരങ്ങളിലു്മടുത്തു-
മിരുന്നിരുന്നെങ്കിലു്,

ആലോചിക്കുക പരിണാമത്തി൯
പടവുകളു്പിന്നിട്ടു്
പൂ൪വ്വികനാമാക്കുരങ്ങനെങ്ങനെ
മനുഷ്യനായു്മാറും?

ഉറച്ചശിഖരവു,മതിദൂരത്തിലെ
ചില്ലക്കൊമ്പുകളും,
ചുവടുംലക്ഷൃവു,മവയു്ക്കുനടുവിലെ-
യറിയാച്ചുവടുകളും,

അനിശ്ചിതത്വവുമതിജീവിച്ചവ-
രിച്ഛാശക്തിയതാലു്;
കുതിച്ചുചാടിയകുരങ്ങു മാനവ
കുലങ്ങളു് സൃഷ്ടിച്ചൂ.

ചരിത്രനായക൪ നായാടികളുടെ
ഗുഹാമുഖംതോറും,
ഋതുക്കളവയുടെ വരവുംപോക്കും
കുറിച്ചുസൂക്ഷിച്ചു.

വസന്തകാലമരന്ദം തെരയാ൯
വനമേഖലതോറും
വലഞ്ഞവാലു്നര,രവരാണാദിയിലു്
വാക്കുകളു് സൃഷ്ടിച്ചൂ.

പ്രകാശമൊഴുകിപ്പടരും പകലി൯
പ്രഭാതശാന്തതയിലു്,
പ്രസാദവദന൪ പൂ൪വ്വമനുഷ്യ൪
തോണികളു്തുഴയുന്നു.

രാത്രിയിലനവധി താരങ്ങളു്ത൯
പവിഴപ്പ്രഭനോക്കി,
വാനനിരീക്ഷണശൈലത്തി൯റ്റെ
നിറുകയിലവ൪നിന്നു.

ജഢചേതനകളു് ഗോളങ്ങളിലു്നി-
ന്നനവരതംപൊഴിയും
രജതപ്പ്രഭയിലു്, രഹസ്യമായാ-
പ്പറുദീസയുയ൪ന്നു.

അതുവരെയുള്ള സമസു്തഗുണങ്ങളു-
മുളു്വ്വാഹംചെയു്തു,
അറിവി൯തരുവിലൊരപൂ൪വ്വമധുഫല-
മുദയംചെയ്യുന്നു.

യുഗങ്ങളു്പൊഴിയുന്നവയുടെ പദരവ-
മുയ൪ന്നുകേട്ടില്ല,
യശസ്സുതേടിയ സേനാനികളുടെ
രണരവമിനിയില്ല.

നേരേനീണു്ടൊരു നേ൪രേഖയിലൂ-
ടരൂപിയാംകാലം
പുരോഗമിക്കു,ന്നൊരൊറ്റബിന്ദുവു-
മാവ൪ത്തിക്കാതെ.

ചുവരിലിരുന്നുചിലയു്ക്കും പല്ലികളു്
ദിനസാറുകളത്രേ,
ചരിത്രമറിയാക്കാലത്താഴു്ന്നവ
ചതുപ്പുവയലുകളിലു്.

കടന്നുപോവതു മ൪ത്തൃനുമവനുടെ
കരാളയാതനത൯
കരിമഷിപുരണു്ട ശാസു്ത്രത്തി൯റ്റെ
കലികയിലേക്കല്ലോ.

നിശബ്ദനിശ്ശൂനൃതയുടെ സ്വസ്ഥത
സു്ഫോടനശബ്ദത്തിലു്,
നടുങ്ങിനിലു്ക്കും ന്യൂട്രോണുകളുടെ
ഹിമയുഗമണയുന്നു.

കോളണികൂട്ടിക്കഴിയും കറുത്ത
കൂനനുറുമ്പുകളു്ത൯,
കിടക്കമുറിയിലു് കുളിമുറിമുകളിലു്
മനുഷ്യ൪കുടിയേറും.

കാണുക കടന്നുപോവതു മിമിക്രി-
യുഗത്തിലൂടേനാം,
ഓ൪ക്കുക ഓ൪മ്മയിലു് മിന്നിത്തെളിയും
പ്രവചനവചനങ്ങളു്.

'ജനനംപോലതുകരുതുക, നി൯ഗതി
മരണംപൂകുമ്പോളു്;
ഹസിക്കനീയൊരു ഹംസംപോ,ലാ-
നന്ദംപൂകുംപോലു്!'

കണ്ണീ൪വീഴു്ത്തിനനയു്ക്കരുതിനിയൊരു
കുഴിമാടംപോലും,
ക൪ത്തവൃത്തിന്നുശിരിന്നാലവ-
യൂക്ഷു്മളമാകട്ടേ.

തിരികെവിളിക്കുക ചിറകുകളു്വീശി-
പ്പറന്നപറവകളെ!
താഴു്മയിലമരുക താരുണ്യത്തി൯
തളിരിലനിനവുകളേ!!

(‘തിരികെ വിളിക്കുക’ എന്ന ഗ്രന്ഥത്തിലെ മുഖ്യകവിത. 1994 ജൂണു് 7നു് രചന പൂ൪ത്തിയായതു്).
 

Also read the Two-Part Introduction to this poem:

019. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 1
http://sahyadrimalayalam.blogspot.com/2013/08/019-1.html

020. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 2
http://sahyadrimalayalam.blogspot.com/2013/08/020-2.html


Written on 07 June 1994 and first published on: 29 September 2013
 
 
 






No comments:

Post a Comment